മൂന്ന് നോമ്പ്…………………………….
കടുത്തുരുത്തി വലിയ പള്ളിയിലെ പരമ്പരാഗതമായ മൂന്നുനോമ്പ് ആചാരണത്തിനും പുറത്തുനമസ്കാരത്തിനുമായി ക്നാനായ സമുദായാംഗങ്ങൾ ഒരുങ്ങിക്കൊണ്ടിരിക്കുകയാണല്ലോ. പുരാതനകാലം മുതൽ മാർത്തോമാ ക്രിസ്ത്യാനികളുടെ ഇടയിൽ നിലനിന്നിരുന്നതാണ് മൂന്നുനോമ്പെങ്കിലും ഇന്ന് ഈ നോമ്പും അനുബന്ധ കര്മങ്ങളും നിലനില്കുന്നത് ക്നാനായക്കാരുടെ തലപ്പള്ളിയായ കടുത്തുരുത്തി വലിയ പള്ളിയിലും കുറവിലങ്ങാട്ടു പള്ളിയിലെ കപ്പലോട്ടം എന്ന ചടങ്ങിലുമാണ്. എന്നാല് ഇന്നുവരെ ലഭ്യമായിട്ടുള്ള വിവരങ്ങളനുസരിച്ച്, മൂന്നുനോമ്പു നമസ്കാരത്തിന്റെ കല്ദായ ക്രമത്തിലെ പ്രാര്ത്ഥനകള് കാണപ്പെടുന്നത് കടുത്തുരുത്തിവലിയ പള്ളിയിലാണ്. ആയതിനാല് ക്നാനായ കത്തോലിക്കരുടെ ഇടയിലെ മൂന്നു നോമ്പു നമസ്കാരവും ചരിത്രവും അനുഷ്ഠാനവും മനസിലാക്കുന്നത് ഉചിതമാണ്.
മൂന്ന് നോമ്പ് – ഉത്ഭവത്തെക്കുറിച്ചുള്ള പാരമ്പര്യങ്ങള്……………………………വളെരെ പുരാതനകാലം മുതലേ മലബാറിലെ ക്രൈസ്തവരുടെയിടയില് നിലനിന്നിരുന്നുവന്ന് കണക്കാക്കപ്പെടുന്നുണ്ടെങ്കിലും പോര്ച്ചുഗീസ് ആഗമനകാലത്തുള്ള മിഷനറിമാരുടെ വിവരണങ്ങളാണ് ഈ നോമ്പിനെക്കുറിച്ച് ലഭ്യമായിട്ടുള്ള ചരിത്രപരമായ പരാമര്ശങ്ങള്. നിനവേക്കാരുടെ ബാവൂസ അഥവ രോദനം എന്നുവിളിക്കപ്പെടുന്ന ഈ നോമ്പിന്റെ ഉത്ഭവത്തെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങള് പണ്ഡിതരുടെ ഇടയിലുണ്ട്. നിനവേ, അര്ബില് എന്നീ പ്രദേശങ്ങളില് ഉണ്ടായ പകര്ച്ച വ്യാധിയില്നിന്ന് രക്ഷനേടാന് വേണ്ടി ആരംഭിച്ചതാണ് ഈ നോമ്പെന്നതാണ് ഒരു പാരമ്പര്യം (J.S. Assemani, BO tom. II). എന്നാല്, മധ്യപൂര്വേഷ്യയുടെ ഒരു ഭാഗത്ത് (ഹിര്ത്ത) ക്രൈസ്തവ വനിതകളെ പിടിച്ചു കൊണ്ടുപോകാന്കല്പനയിറക്കിയ അറബി രാജാവിന്റെ പിടിയില് നിന്ന് രക്ഷ നേടാന്വേണ്ടി ആരംഭിച്ചതാണ് പ്രസ്തുത നോമ്പെന്നതാണ് മറ്റൊരു പാരമ്പര്യം ( Assemani, BO tom. II, 425-426 ). ഏതായാലും പൗരസ്ത്യസഭയില് നിലനിന്നിരുന്ന മൂന്ന് നോമ്പ് ആ സഭയോട് ബന്ധപ്പെട്ട് കിടന്ന മര്തോമ ക്രിസ്ത്യാനികളും ഭക്തിപൂര്വം ആചരിച്ചിരുന്നതായി പാശ്ചാത്യ മിഷനറിമാര്രേഖപ്പെടുത്തുന്നുണ്ട്. ( F. Ros, Report on the Serra (1603/1604), trans. J. Kollaparambil in Kanonika 9 (2001), appendix VI, 299-367, 338-339).
യോനാപ്രവാചകനോട് മൂന്ന് നോമ്പിനെ ബന്ധപ്പെടുത്തുന്നത് പില്ക്കാലത്താവണം. പഴയനിയമകാലത്ത് നിനിവെ നിവാസികള് യോനപ്രവാചകന്റെ ആഹ്വാനം സ്വീകരിച്ച് മൂന്ന് ദിവസത്തെ തപസ്സും പ്രാശ്ചിത്തവും പ്രാര്ത്ഥനയുംവഴി ദൈവകോപത്തില്നിന്നും രക്ഷനേടിയ സംഭവത്തോട് ഈ ഉപവാസത്തെ ബന്ധിപ്പിക്കുകയാണുണ്ടായതെന്ന് കരുതപ്പെടുന്നു. 1599 ല് കടുത്തുരുത്തിപ്പള്ളിയില് മൂന്ന് നോമ്പ് നമസ്കാരം നടന്നിരുന്നതായി ഗുവെയാ സാക്ഷിക്കുന്നുണ്ട് (A.Gouvea, Jornada, Coimbra 1606, 48). പേത്തുര്ത്തായ്ക്ക് മുമ്പ് (വലിയ നോമ്പിന് 18 ദിവസങ്ങള്ക്ക് മുമ്പ്) മൂന്നാമത്തെ ആഴ്ചയിലെ തിങ്കള്, ചൊവ്വ, ബുധന് ദിവസങ്ങളില്നോമ്പാചരിക്കുകയും വ്യാഴാഴ്ച തിരുനാളായി ആഘോഷിക്കുകയും ചെയ്യുന്നതാണ് രീതി.
പുറത്തുനമസ്കാരം……………………………കടുത്തുരുത്തി പള്ളിയില് മൂന്ന് നോമ്പിന്റെ രണ്ടാം ദിവസമായ ചൊവ്വാഴ്ച വൈകുന്നേരം നടത്തുന്ന ഭക്തിനിര്ഭരമായ പ്രാര്ത്ഥനാശുശ്രൂഷയാണ് പുറത്തുനമസ്കാരം. പള്ളിയ്ക്ക് പുറത്ത് കരിങ്കല്കരിശിങ്കല് നടത്തുന്ന പ്രാര്ത്ഥനയായതിനാലാണ് ഇത് പുറത്തു നമസ്കാരം എന്ന് അറിയപ്പെടുന്നത്. മധ്യപൂര്വേഷ്യയില് ഉഷ്ണകാലത്ത് പ്രാര്ത്ഥനകള് ദൈവാലയത്തിന് പുറത്ത് പൊതുസ്ഥലത്ത് നടത്തിയിരുന്ന പതിവില്നിന്നാകാം ഈ പാരമ്പര്യമെന്ന് വാദിക്കുന്നവരുണ്ട്. എന്നാല് കടുത്തുരുത്തിയില് ഈ നമസ്കാരം പള്ളിയ്ക്ക് പുറത്തു നടത്തുവാനുള്ള കാരണം ജനബാഹല്യമായിരിക്കണം. ക്നാനായക്കാരുടെ തലപ്പള്ളിയായ ഈ ദൈവാലയത്തിലെ മൂന്നു നോമ്പിലെ നമസ്കാരത്തിന് തെക്കുംഭാഗ പള്ളികളില്നിന്നെല്ലാം ആളുകള് പങ്കെടുക്കുവാന്വരുന്ന പാരമ്പര്യമുണ്ടായിരുന്നു. എല്ലാവരെയും ഉള്ക്കൊള്ളാന്ദൈവാലയത്തിനു കഴിവില്ലായിരുന്നുവെന്നതാവണം ഈ നമസ്കാരം പുറത്തു നടക്കുന്നതിന് കാരണം. കടുത്തുരുത്തി പള്ളിയിലെ പ്രധാനതിരുന്നാള് മാതാവിന്റെ ദര്ശനതിരുനാളായി ആചരിക്കപ്പെടുന്നുണ്ടെങ്കിലും അതി പുരാതനമായ മൂന്നു നോമ്പുതിരുനാളായിരുന്നു ഇവിടുത്തെ പ്രത്യേകത. കാലക്രമത്തില് മൂന്നു നോമ്പിലെ മറ്റു ദിവസങ്ങളിലെ പ്രാര്ത്ഥനകളെക്കാളും പുറത്തുനമസ്കാര പ്രാര്ത്ഥനയ്ക്കാണ് ജനസാന്നിധ്യം കൊണ്ട് പ്രാധാന്യം കൈവന്നത്. പുറത്തു നമസ്കാരത്തെക്കുറിച്ച് പഴയ കോട്ടയം വികാരിയത്തിലെ തെക്കുംഭാഗ വികാരി ജനറാളായിരുന്ന മാത്യു മാക്കീലച്ചന് സൂചന നല്കുന്നുണ്ട്. 1895 മാണ്ടിലെ പുറത്തുനമസ്കാരത്തെക്കുറിച്ച് മാര് മാക്കീലിന്റെ നാളാഗമത്തില് നിന്നുള്ള വിവരണം ഇപ്രകാരമാണ് (AAK, M. Makil, Nalagamam I, ff. 148-149).
.. പെരുനാള് ദിനമായ ബുധനാഴ്ച വൈകിട്ട് പാതിരാവിന് മുമ്പില്പുറത്തു നമസ്കാരമെന്ന് വിളിക്കുന്ന വളെരെ ഇമ്പമുള്ള ഒരു പൊതുപ്രാര്ത്ഥന കിഴക്ക കുരിശിങ്കല് പട്ടക്കാരും ജനങ്ങളുംകൂടി കഴിച്ചുവരിക പതിവുണ്ട്. ഇതിന് പെരുന്നാളിന് വന്നുകൂടുന്ന ജനങ്ങള് ഒക്കെയും വൈകിട്ട് വന്നുകൂടുകയും ആയതുകഴിഞ്ഞ് പള്ളിമതില്ക്കകത്തു തന്നെ ജനങ്ങള്കിടക്കുകയും പിറ്റേദിവസമായ വ്യാഴാഴ്ച കാലത്ത് പള്ളിയില്നിന്ന് ചോറുനേര്ച്ചയും കൊടുത്ത് പിരിയുകയുമാണ് പതിവ്. പുറത്തു നമസ്കാരമാണ് ഈ പെരുനാളിന്റെ പ്രധാന ചടങ്ങ്…
1895 മുതല് ഈ പെരുനാള് മാതാവിന്റെ ദര്ശന പെരുനാളായി കഴിക്കാനും ചോറുനേര്ച്ച ഒഴിവാക്കാനും പുറത്തു നമസ്കാരം പള്ളിയകത്തു ബുധനാഴ്ച തിരുനാള് പ്രദിക്ഷണം കഴിഞ്ഞ ഉടനെ നടത്താനും ഇടവകവികാരിയും ഭൂരിഭാഗംപേരുംകൂടി ആലോചിച്ച് മാക്കീലച്ചനെയും ലവീഞ്ഞ് മെത്രനെയും അറിയിച്ച് അനുവാദം വാങ്ങി. പക്ഷേ, പുറത്തുനമസ്കാരം പിന്നീടും പള്ളിയ്ക്ക് പുറത്തുവച്ചുതന്നെ നടത്തുന്ന പാരമ്പര്യത്തിലേയ്ക്ക് മടങ്ങിവന്നു.
ആചരണരീതി……………………………വൈദികരെല്ലാം ദൈവാലയത്തില് സമ്മേളിച്ച് സങ്കീര്ത്തനങ്ങളും കാനോനകളും ചൊല്ലിയിരുന്നു. തുടര്ന്ന് നിനവെക്കാരുടെ ഉപവാസത്തെക്കുറിച്ച് മാര് അപ്രേം രചിച്ച കീര്ത്തനം ഹൃദയസ്പര്ശിയും അനുതാപജന്യവുമായ ഈണത്തില് ആലപിക്കുന്നു. തുടര്ന്ന് തിരുവസ്ത്രങ്ങളണിഞ്ഞ് കാര്മികന് അനുതാപം സ്ഫുരിക്കുന്ന ഈണത്തിലും സ്വരത്തിലും പ്രാര്ത്ഥനകള് ചൊല്ലുകയും അവസാനം വിശ്വാസികള് നിലത്തുമുട്ടുകുത്തി കുമ്പിട്ട് ആമേന് എന്ന് ചൊല്ലുകയും ചെയ്യുന്നു (J. Vellian, Aradhanakrama Vijnanakosam, 663). ഇതേ തുടര്ന്ന് ഏവര്ക്കും നേര്ച്ച ഭക്ഷണം നല്കിയിരുന്നു. ഈ പ്രാര്ത്ഥനയും നേര്ച്ചയും അതിന്റെ ചൈതന്യത്തില്തുടരണമെന്ന നിഷ്കര്ഷ പുലര്ത്തിയിരുന്ന ക്നാനായക്കാര്തലപ്പള്ളിയായ കടുത്തുരുത്തിയില് സുറിയാനിയില് തന്നെ നമസ്കാരപ്രാര്ത്ഥനകള് നടത്തിയിരുന്നു.
ദൈവാലയത്തിന് പുറത്ത് നടത്തിയിരുന്ന പ്രാര്ത്ഥനകള്സുറിയാനി പാരമ്പര്യമനുസരിച്ച് കുരിശിലേക്ക് തിരിഞ്ഞാണ് നടത്തിയിരുന്നത്. പ്രസ്തുത നമസ്കാരത്തിലെ പ്രാര്ത്ഥനകള്ദൈവകരുണയെ യാചിക്കുന്നതിനും അനുതാപപ്രകരണത്തിനും ഉതകുന്നതായിരുന്നു. സുറിയാനിഭാഷയില് ആയിരുന്ന ഈ പ്രാര്ത്ഥനയിലെ ദൈവകരുണയാചിക്കുന്ന ഭാഗമാണ് ബായേനന് മെന്നാക് മാറന്മാറേകോല് (സര്വാധിപനാം കര്ത്താവേ, ഞങ്ങളിതാ). അനുതാപജന്യമായ ഈണങ്ങളാണ് ഈ ഗീതങ്ങളുടെ പ്രത്യേകത. അനുതാപത്തെ ദ്യോതിപ്പിക്കുന്ന വിധത്തില്പ്രാര്ത്ഥനയുടെയിടയില് പലയാവര്ത്തി ജനം മുട്ടുകുത്തുന്നുണ്ട്. സുറിയാനി പാരമ്പര്യമനുസരിച്ച് മുട്ടുകുത്തി നെറ്റി തറയില് മുട്ടിക്കുന്ന വിധത്തില്അഗാധാചാരം ചെയ്യുന്നതാവണം ഈ രീതി. ബായേനന്മെന്നാക് മാറന് എന്ന ഗീതത്തിന്റെ അവസരത്തില് ജനം മുട്ടുകുത്തി അഗാധാചാരം ചെയ്തു ദൈവകരുണയെ അപേക്ഷിക്കുന്നത് നോമ്പുകാലപ്രാര്ത്ഥനാ രീതികളുടെ മാതൃകയായും കണക്കാക്കാം.
മാര് ചൂളപ്പറമ്പിലും മൂന്നുനോമ്പും……………………………കോട്ടയം രൂപതയുടെ രണ്ടാമത്തെ മെത്രാനായിരുന്ന മാര്അലക്സാണ്ടര് ചൂളപ്പറമ്പില് മൂന്നുനോമ്പ് നമസ്കാരവും നേര്ച്ചയും അതിന്റെ പരമ്പരാഗതരീതിയില് നടത്തണമെന്നും സുറിയാനി പാരമ്പര്യം കാക്കണമെന്നും നിഷ്കര്ച്ചയാളായിരുന്നു. അതിനാല്തന്നെ പ്രസ്തുത നോമ്പിനോടും അനുബന്ധചടങ്ങുകളോടും ബന്ധപ്പെട്ട വിവരങ്ങള് ബഹു. വികാരിമാരില്നിന്നും സമാഹരിക്കുകയും അവ അനുഷ്ഠിക്കണമെന്ന് തന്റെ 30 ാം നമ്പര് ഇടയലേഖനത്തിലൂടെ നിര്ദേശിക്കുകയും ചെയ്തു. (AAK, 61/4 Ae 04 Pastor letter no. 30 of Chulaparambil dated 06 January 1925). രൂപതയിലെ വൈദികര്തങ്ങളുടെ പള്ളികളില്നിന്ന് എപ്രകാരമാണ് മൂന്നുനോമ്പ് നമസ്കാരത്തിനും നേര്ച്ചയ്ക്കുമുള്ള പങ്കാളിത്തം നല്കിയിരുന്നതെന്ന് വിശദമായി പിതാവിന് എഴുതി അയച്ചിരുന്നു. മൂന്നു നോമ്പ് നമസ്കാരവും കടുത്തുരുത്തിയിലെ പങ്കാളിത്തവും തെക്കുംഭാഗജനത്തിന്റെ ഐക്യത്തിന്റെയും പ്രതീകമായിരുന്നു. കാരണം അതു കടുത്തുരുത്തി ഇടവക്കാരുടെ മാത്രം ആഘോഷമോ തിരുന്നാളോ അല്ലായിരുന്നു. 1925 ലെ മൂന്നുനോമ്പിന് ആളുകളെ ക്ഷണിച്ചുകൊണ്ടുള്ള നോട്ടീസില് അന്നത്തെ വികാരിയായിരുന്ന രാമച്ചനാട്ടച്ചന് കടുത്തുരുത്തി പള്ളിയിലെ തിരുനാളിന്റെ പ്രാധാന്യത്തെപ്പറ്റി രേഖപ്പെടുത്തിയിരിക്കുന്ന വിവരണത്തില്നിന്ന് ഇത് കൂടുതല് വ്യക്തമാകും. (AAK, 61/4 Ae 04 Notice of J Ramachanatt dated 16 January 1925).
“നമ്മുടെ തലപ്പള്ളിയായ ഈ കടുത്തുരുത്തി വലിയപള്ളിയില്ആഘോഷിച്ചുവരുന്ന മുന്ന് നൊയമ്പതിരുനാളിന് കത്തോലിക്കരെന്നൊ യാക്കോബായക്കാരെന്നൊ ഉള്ള വ്യത്യാസംകൂടാതെ നമ്മുടെ ജനം വടക്കു ചുങ്കം തൊടുപുഴ മുതലായ പ്രദേശങ്ങളില്നിന്നും തെക്കു റാന്നി കല്ലിശേരി മുതലായ സ്ഥലങ്ങളില്നിന്നും വന്നുചേരുക എന്നൊരു പതിവ് ഏതാനും കൊല്ലങ്ങള്ക്ക് മുമ്പുവരെയും ഉണ്ടായിരുന്നു എന്നുള്ളത് ഏറെക്കുറെ എല്ലാവര്ക്കും അറിയാവുന്നതാണെല്ലൊ. അതിനാല് നമ്മുടെ ആളുകള്പരസ്പരം അറിയുന്നതിനും പരിചയപ്പെടുന്നതിനും ഉപകാരപ്പെട്ടിരുന്നു എന്നു തന്നെയുമല്ല സാമൂഹികാഭിവൃത്തിയ്ക്കും സമുദായനിലനില്പിനും അതു വളെരെ സഹായിച്ചിട്ടുണ്ട്.”
ഇത്രയധികം പ്രധാന്യമുണ്ടായിരുന്ന കടുത്തുരുത്തിയിലെ മൂന്നു നോമ്പ് നമസ്കാരവും പുറത്തുനമസ്കാരവും അന്യംനിന്ന് പോകാതിരിക്കുവാന് ശ്രദ്ധിച്ച മാര് അലക്സാണ്ടര് ചൂളപ്പറമ്പില്പിതാവാണ് കടുത്തുരുത്തിയിലെ നമസ്കാരപുസ്തകത്തിലെ പ്രാര്ത്ഥനകള് അച്ചടിക്കാനുള്ള അനുവാദം നല്കി ഇംപ്രിമാത്തൂര് നല്കിയത്. നമസ്കാരപുസ്തകം അച്ചടിച്ചതിന്റെ പശ്ചാത്തലം 1928 ലെ പുസ്തകത്തില്നിന്ന് ഇപ്രകാരം ഗ്രഹിക്കാം.
മൂന്ന് നോമ്പ് ദിവസങ്ങളില് ഉച്ചതിരിഞ്ഞു മധുരക്കറിനേര്ച്ച വിളമ്പുന്നതിനുമുമ്പ് പുളിങ്കുന്നു പള്ളിയില് നടത്തിവരാറുള്ള പ്രാര്ത്ഥനയ്ക്കു ഉപയോഗിച്ചിരുന്ന പുസ്തകം പഴക്കംമൂലം ഉപയോഗ്യശൂന്യമായതിനാല് 1925 ല് കടുത്തുരുത്തി വലിയ പള്ളിയിലെ മൂന്നുനോമ്പിന്റെ നമസ്കാരം എഴുതീട്ടുള്ള ഗ്രന്ഥം പുളിങ്കുന്ന് പള്ളി വികാരി പുരയ്ക്കല് ബഹു. തോമ്മാക്കത്തനാര് വാങ്ങിച്ചു. പുളിങ്കുന്നുപള്ളിയിലെ പ്രാര്ത്ഥന പുസ്തകവും കടുത്തുരുത്തി വലിയ പള്ളിയിലെ മൂന്നുനോമ്പ് നമസ്കാരവും ഉള്ക്കൊള്ളുന്ന കല്ദായ ഹുദ്റായുമായി താരതമ്യം ചെയ്തു ഹുദ്റയിലെ ഉള്ളടക്കം തന്നെയാണ് കയ്യെഴുത്തു പ്രതികളിലുള്ളതെന്ന് കണ്ടെത്തി. പുരയ്ക്കലച്ചനും ബ. ലൗറന്തിയോസ് (ക.നി.മൂ.സ.) കത്തനാരുംകൂടിയാണ് പ്രസ്തുത താരതമ്യ പഠനം നടത്തിയത്. പുളിങ്കുന്നു പള്ളിയിലെ ആവശ്യത്തിലേയ്ക്ക് കടുത്തുരുത്തി വലിയ പള്ളിയിലെ മൂന്നുനോമ്പ് നമസ്കാര പുസ്തകം അച്ചടിക്കുന്നതിനുള്ള അനുവാദം ബഹു. പുരയ്ക്കലച്ചന്ചൂളപ്പറമ്പില് പിതാവിനോട് അപേക്ഷിച്ചതിനാല്, അച്ചന്നല്കിയ പ്രാര്ത്ഥന പിതാവ് പരിശോധിച്ച്, 28 സെപ്തംബര് 1927 ന് ഇംപ്രിമാത്തൂര് നല്കി. തുടര്ന്ന് പുളിങ്കുന്നു പള്ളിയിലെ “ഗ്രന്ഥത്തോട്, തദപേക്ഷയാ കടുത്തുരുത്തി ഗ്രന്ഥത്തില്കൂടുതലായുള്ള ഭാഗങ്ങള് കൂട്ടിച്ചേര്ത്ത്” അച്ചടിപ്പിക്കാനുള്ള അനുവാദത്തിനായി ചങ്ങനാശേരി രൂപത അഡ്മിനിസ്ട്രേറ്ററിനോട് 16 നവംബര് 1927 ന് പുരയ്ക്കലച്ചന്അഭ്യര്ത്ഥിച്ചു. അഡ്മിനിസ്ട്രേറ്റര് കല്ലറയ്ക്കല് ബഹു. ജേക്കബച്ചന് 21 നവംബര് 1927 ന് നല്കിയ ഇംപ്രിമാത്തൂറും ചേര്ത്ത് പുരക്കലച്ചന് അച്ചടിപ്പിച്ച നമസ്കാരപുസ്തകമാണ് പില്ക്കാലത്ത് പ്രയോഗത്തില് കാണുന്നത്. (ഈ നടപടികളെ കുറിച്ചുള്ള എഴുത്തുകള് കോട്ടയം അതിരൂപത ആര്ക്കൈവ്സില്ലഭ്യമാണ്.)
പുറത്തുനമസ്കാരം 1950 കള്ക്കുശേഷം……………………………1957 വരെപട്ടക്കാരും ജനങ്ങളുംകൂടി കുരിശിങ്കല് നിന്നുകൊണ്ട് മാറിമാറി പാടി പ്രാര്ത്ഥിക്കുന്ന രീതിയാണുണ്ടായിരുന്നത്. സുറിയാനിപ്പാട്ടുകാരായിരുന്ന വൈദികരും ഗായകസംഘവും മാറിമാറി പരമ്പരാഗത സുറിയാനി ഈണത്തില് ഇവ പാടിയിരുന്നു. ഈ ഈണമാകട്ടെ കുര്ബാനയിലെയും കാനോന നമസ്കാരത്തിലെയും ഈണത്തില്നിന്ന് വ്യത്യസ്തമായിരുന്നു. ചെമ്മക്കുഴി വല്യച്ചന്, കണ്ടാരപ്പളളി ഫിലിപ്പച്ചന് തുടങ്ങിയ വൈദികരുടെ കാലത്തിന്ശേഷം പ്രസ്തുത നമസ്കാരം തുടരുന്നതിന് ഒരു വലിയ കാരണം ഫാ. മാത്യു ചെള്ളക്കണ്ടത്തിലാണ്. കാരണം, ഈ നമസ്കാരം അറിയാവുന്നവരും സ്ഥിരമായി നമസ്കാരത്തിന് എത്തുന്നവരുമായ മറ്റു വൈദികര് വിരളമായിരുന്നു. 1957 ല്പട്ടമേറ്റ മാത്യു ചെള്ളക്കണ്ടത്തില് അച്ചന്കണ്ടാരപ്പളളിച്ചനൊപ്പം രണ്ടുവര്ഷക്കാലം (1958-59) പുറത്തുനമസ്കാരത്തില് പങ്കെടുത്തു. കണ്ടാരപ്പള്ളിലച്ചന്റെ കാലശേഷം 1959 മുതല് ഈ നമസ്കാരത്തിന് പങ്കെടുത്ത് ഇതിന് തുടര്ച്ച നല്കിയത് സുറിയാനി മല്പാനായ ചെള്ളക്കണ്ടത്തിലച്ചനാണ്. 1970 ല് നമസ്കാരപ്രാര്ത്ഥനകള്സുറിയാനിയില്നിന്ന് മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തപ്പെട്ടു. ഒപ്പം സുറിയാനി ഈണങ്ങള്നഷ്ടപ്പെടാതെ നോക്കി. കടുത്തുരുത്തി പള്ളി ഇടവക കുരിശുംമൂട്ടില് ചാണ്ടിക്കുഞ്ഞുസാര്, പൂഴിക്കോലിലെയും കടുത്തുരുത്തിയിലെയും ഗായകസംഘം എന്നിവരാണ് ഈ ഗാനങ്ങള് അവയുടെ തനിമ നഷ്ടപ്പെടതെ കൈമാറ്റം ചെയ്യാന്ബഹു. വൈദികര്ക്കൊപ്പം കാരണമായത്. മലയാളവിവര്ത്തനത്തിനും കാലോചിത നവീകരണത്തിനും കരിപ്പറമ്പിലച്ചന്, കുഴിപ്ലാക്കിലച്ചന്, റൊസാരിയാമ്മ, വെള്ളിയാനച്ചന് എന്നിവരൊക്കെ പ്രയത്നിച്ചുമൂന്ന് നോമ്പ്കര്മത്തെക്കുറിച്ചുള്ള പ്രാര്ത്ഥനകളും ഈണങ്ങളും ഇന്ന് കാണപ്പെടുന്നത് കടുത്തുരുത്തി വലിയപള്ളിയില്മാത്രമാണ്. മൂന്നു നോമ്പ് നമസ്കാരത്തെക്കുറിച്ചുള്ള പുസ്തകം അച്ചടിക്കപ്പെട്ടതിന്റെ ചരിത്രം പരിശോധിക്കുമ്പോള്വലിയപള്ളിയിലെ ഈ പ്രാര്ഥന കര്മത്തിനുള്ള അനന്യത വ്യക്തമാകും. പ്രസ്തുത നമസ്കാരങ്ങള് ഇന്നു കാണുന്ന രീതിയില്മലബാറിലെ മറ്റൊരു പള്ളിയിലും ഇല്ലാതിരുന്നതിനാലാവണം ബ. പുരയക്കലച്ചന് ഈ പള്ളിയിലെ നമസ്കാര പ്രാര്ത്ഥനയുടെ കയ്യെഴുത്തു പ്രതി വാങ്ങി അച്ചടിപ്പിക്കാന് ആഗ്രഹിച്ചത്. ഈ നമസ്കാരത്തിന്റെ ഈണങ്ങള് തനിമയും മൂലരൂപത്തോട് വിശ്വസ്തതയും പുലര്ത്തിക്കൊണ്ട് തലമുറകളിലേയ്ക്ക് കൈമാറ്റം ചെയ്തത് ക്നാനായക്കാരണെന്നതില് നമുക്ക് അഭിമാനിക്കാം. അല്ലായിരുന്നെങ്കില് മറ്റ് അനേകം ഗീതങ്ങളെയും പ്രാര്ത്ഥനകളെയും പോലെ അവയും നഷ്ടപ്പെടുമായിരുന്നു. നൂറ്റാണ്ടുകളുടെ പൈതൃകമുള്ള മൂന്നുനോമ്പും അതിനോടനുബന്ധിച്ച പുറത്തുനമസ്കാരവും ക്നാനായക്കാരുടെ തലപ്പള്ളിയായ കടുത്തുരുത്തിയില്പുരാതനകാലം മുതലെ നടന്നുവരുന്നുവെന്നത് ദൈവാനുഗ്രഹപ്രദമാണ്. വലിയനോമ്പിനൊരുക്കമായ മൂന്നുനോമ്പിലെ പ്രാര്ത്ഥനകളും തനതായ സുറിയാനി ഈണങ്ങളും മര്ത്തോമ ക്രിസ്ത്യാനികള്ക്ക് ഒരു മുതല്കൂട്ടാണ്.
ഫാ. മാത്യു കൊച്ചാദംപള്ളിൽ

Categories: Uncategorized
Leave a Reply